ഹിന്ദു യുവതിയോട് സംസാരിച്ചതിന് യുവാവിനെ മര്‍ദ്ദിച്ചു

കര്‍ണാടകയില്‍ ബസില്‍ വച്ച് സുഹൃത്തായ ഹിന്ദു യുവതിയോട് സംസാരിച്ചതിന് യുവാവിന് ക്രൂരമര്‍ദ്ദനം. ഉജിരെക്ക് സമീപം സഹീര്‍ എന്ന 22കാരനാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കന്നഡ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം.

യുവതിയും സഹീറും ബസില്‍ വെച്ച് പരസ്പരം സംസാരിച്ചിരുന്നു. പിന്നീട് ബെല്‍ത്തങ്ങാടി ഭാഗത്ത് എത്തിയപ്പോള്‍ യുവതി ഇറങ്ങി. സഹീര്‍ ബസില്‍ യാത്ര തുടര്‍ന്നു. ഇതിനിടെ ഉജിരെയില്‍ വച്ച് ഒരു സംഘം ബസ് തടഞ്ഞുനിര്‍ത്തി സഹീറിനെ പുറത്തേക്ക് വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. പ്രതികള്‍ക്കും സഹീറിനും മുന്‍പരിചയമുണ്ട്.

എന്താണ് വാക്കേറ്റത്തിലേക്ക് നയിച്ചതെന്നതില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചത്. നാല് പ്രതികള്‍ക്കെതിരെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 323, 341, 506 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റ സഹീറിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.