ഏഷ്യയിലെ ഏറ്റവും ശക്തിയാർജ്ജിച്ച നാണയം! ആഗോള സമ്മർദ്ദങ്ങളെ അതിജീവിച്ച് ഇന്ത്യൻ രൂപ


ന്യൂഡൽഹി: ആഗോള വിപണികൾ ആടിയുലയുമ്പോഴും അതിശക്തമായ പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ രൂപ. ഡോളറിനെതിരെ മികച്ച മുന്നേറ്റമാണ് ഇന്ത്യൻ രൂപ കാഴ്ചവയ്ക്കുന്നത്. ജനുവരിയിൽ ഏഷ്യയിലെ ഏറ്റവും ശക്തിയാർജ്ജിച്ച നാണയമെന്ന പദവി സ്വന്തമാക്കാനും രൂപയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഡോളറിനെതിരെ നേരിയ മൂല്യയിടിവ് നേരിട്ട രൂപ പുതുവർഷത്തിൽ മികച്ച കരുത്തോടെയാണ് മുന്നേറുന്നത്.

ജനുവരി മാസത്തിലെ ആദ്യത്തെ രണ്ട് വാരങ്ങളിലും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വലിയ തോതിലാണ് പണമൊഴുക്കിയത്. ഇത് രൂപയ്ക്ക് കൂടുതൽ ഗുണകരമായി മാറുകയായിരുന്നു. അമേരിക്കൻ കടപ്പത്രങ്ങളുടെ മൂല്യത്തിൽ ഉണ്ടായ വൻ വർദ്ധനവും, വിദേശ നിക്ഷേപസ്ഥാപനങ്ങളുടെ കടുത്ത വിൽപ്പന സമ്മർദ്ദവും ഒരുപോലെ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ രൂപയുടെ തേരോട്ടം.

ജനുവരിയിൽ ഏഷ്യയിലെ മറ്റു പ്രമുഖ നാണയങ്ങളെല്ലാം 2 ശതമാനം മുതൽ 4 ശതമാനം വരെയാണ് ഇടിവ് നേരിട്ടത്. എന്നാൽ, ഇക്കാലയളവിൽ രൂപ നേട്ടമാണ് കൊയ്ത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില നിയന്ത്രണ വിധേയമായി തുടരുന്നതിനാൽ ഇറക്കുമതി ചെലവ് കുറയുന്നതും രൂപയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. റിസർവ് ബാങ്കിന്റെ സമയോചിതമായ ഇടപെടലുകൾ രൂപയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്.

രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടത്തിന് തടയിടാൻ റിസർവ് ബാങ്ക് തുടർച്ചയായി വിപണി ഇടപെടൽ നടത്തിയിരുന്നു. ഇതോടെ, ഇന്ത്യയുടെ വിദേശ നാണയ ശേഖരം ജനുവരി 19ന് അവസാനിച്ച ആഴ്ചയിൽ 61,600 കോടി ഡോളറായാണ് ഉയർന്നത്. ഇതിനെ മുൻപുള്ള വാരം വിദേശ നാണയ ശേഖരം 61,819 കോടി ഡോളർ വരെ എത്തിയിരുന്നു. ഇപ്പോഴത്തെ ട്രെൻഡ് തുടരുകയാണെങ്കിൽ വിദേശ നാണയ ശേഖരം 2021 ഒക്ടോബറിൽ രേഖപ്പെടുത്തിയ റെക്കോർഡ് ഉയരമായ 64,500 കോടി ഡോളർ കവിയുമെന്നാണ് വിലയിരുത്തൽ.