ഇനി ലക്ഷദ്വീപ്കാർക്കും ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യാം! സ്വിഗ്ഗിയുടെ സേവനം ഇതാ എത്തി


പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ സേവനം ഇനി മുതൽ ലക്ഷദ്വീപിലും. ലക്ഷദ്വീപിലെ അഗത്തിയിലാണ് സ്വിഗ്ഗിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതോടെ, ലക്ഷദ്വീപ് നിവാസികൾക്കും ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയുന്നതാണ്. ദേശവ്യാപകമായി പ്രവർത്തന മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ലക്ഷദ്വീപിലും സ്വിഗ്ഗിയുടെ സേവനങ്ങൾ എത്തിച്ചിരിക്കുന്നത്.

ലക്ഷദ്വീപിൽ ഓൺലൈൻ ഫുഡ് ഡെലിവറി സേവനം എത്തിക്കുന്ന ആദ്യത്തെ പ്ലാറ്റ്ഫോം കൂടിയാണ് സ്വിഗ്ഗി. ലക്ഷദ്വീപ് കാണാനെത്തുന്ന വിദേശ സഞ്ചാരികൾക്കും, ലക്ഷദ്വീപ്കാർക്കും പ്രാദേശിക റസ്റ്റോറന്റുകളിൽ നിന്നുള്ള ഭക്ഷണ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ നീക്കം. നിലവിൽ, രാജ്യത്തെ ഭൂരിഭാഗം നഗരങ്ങളിലും സ്വിഗ്ഗിയുടെ സേവനം ലഭ്യമാണ്. ഘട്ടം ഘട്ടമായി ലക്ഷദ്വീപിന്റെ മറ്റു ഭാഗങ്ങളിലേക്കും പ്രവർത്തനം വിപുലീകരിക്കാനുള്ള ശ്രമങ്ങൾ സ്വിഗ്ഗി നടത്തുന്നുണ്ട്.

രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ പ്ലാറ്റ്ഫോം ഫീസ് ഉയർത്താനുള്ള നടപടികൾ സ്വിഗ്ഗി ആരംഭിച്ചിട്ടുണ്ട്. ഓരോ ഓർഡറിനും പത്ത് രൂപ നിരക്കിലാണ് പ്ലാറ്റ്ഫോം ഫീസ് ഈടാക്കാൻ സാധ്യത. 2023 ഏപ്രിൽ മാസം മുതലാണ് ഉപഭോക്താക്കളിൽ നിന്നും സ്വിഗ്ഗി പ്ലാറ്റ്ഫോം ഫീസ് ഈടാക്കി തുടങ്ങിയത്.