വ്യാപാരം കരുതലോടെ; നേട്ടത്തോടെ തുടങ്ങി ഓഹരി വിപണി

രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം, വ്യാവസായിക ഉൽപ്പാദന കണക്കുകൾ എന്നിവ പുറത്തുവിടുന്നതിന് മുന്നോടിയായി ബുധനാഴ്‌ചത്തെ കരുതലോടെയുള്ള വ്യാപാരത്തിനിടയിൽ ബെഞ്ച്മാർക്ക് ഓഹരി വിപണി സൂചികകൾ നേട്ടമുണ്ടാക്കി.

രാവിലെ 9:35ഓടെ എസ് ആന്റ് പി ബിഎസ്ഇ സെൻസെക്‌സ് 132.89 പോയിന്റ് ഉയർന്ന് 60,290.61ലും എൻഎസ്ഇ നിഫ്റ്റി 52.80 പോയിന്റ് ഉയർന്ന് 17,775.10ലുമാണ് വ്യാപാരം നടക്കുന്നത്. വിശാലമായ വിപണികളും നേട്ടത്തോടെ (മിതമായ നേട്ടം) വ്യാപാരം നടത്തി.

ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ നിഫ്റ്റി ഫാർമയാണ് മികച്ച മേഖലാ സൂചിക. നിഫ്റ്റി എഫ്എംസിജി, പിഎസ്‍യു ബാങ്ക് എന്നിവ ഒഴികെ മറ്റെല്ലാ പ്രധാന മേഖലാ സൂചികകളും പോസിറ്റീവ് ടെറിട്ടറിയിലാണ് വ്യാപാരം നടത്തുന്നത്.

ഡിവിസ് ലബോറട്ടറിയാണ് നിഫ്റ്റി 50 സൂചികയിലെ ഏറ്റവും ഉയർന്ന നേട്ടം കരസ്ഥമാക്കിയത്, തുടക്കത്തിലേ വ്യാപാരത്തിൽ ഏകദേശം 5 ശതമാനമാണ് ഈ ഓഹരി ഉയർന്നത്. ഗ്രാസിം ഇൻഡസ്ട്രീസ്, അദാനി എന്റർപ്രൈസസ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ബജാജ് ഓട്ടോ എന്നിവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികൾ.

1 ശതമാനത്തിലധികം ഇടിവ് നേരിട്ട ഇൻഡസ്ഇൻഡ് ബാങ്ക് സൂചികയിലെ നഷ്‌ടത്തിൽ മുന്നിലെത്തി. നെസ്‌ലെ, ഒഎൻജിസി, പവർഗ്രിഡ്, എൻടിപിസി, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ ഇടിവ് നേരിട്ടു. മറ്റ് വ്യക്തിഗത ഓഹരികളിൽ സുല വൈൻയാർഡ്‌സ് 23 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ സ്വന്തം ബ്രാൻഡുകളുടെ വിൽപ്പനയിൽ 15 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയതിന് ശേഷം വ്യാപാരത്തിന്റെ തുടക്കത്തിൽ 6 ശതമാനത്തിലധികം ഉയർന്നു.

CPI (ഉപഭോക്തൃ വിലസൂചിക), IIP (വ്യാവസായിക ഉൽപ്പാദന സൂചിക) ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ ആഭ്യന്തര വിപണികൾ ദിവസം മുഴുവൻ ജാഗ്രതയോടെയുള്ള വ്യാപാരത്തിന് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയർന്ന സഹിഷ്‌ണുത പരിധിക്ക് താഴെയായി മാർച്ചിലെ പണപ്പെരുപ്പം കുറയുമെന്ന് സാമ്പത്തിക വിദഗ്‌ധർ പ്രതീക്ഷിക്കുന്നു, എന്നാൽ പ്രധാന പണപ്പെരുപ്പവും താഴേക്ക് പോകുമോയെന്ന് കണ്ടറിയണം.