ഐഐടിയിലെ വിദ്യാര്‍ത്ഥികളുടെ നൃത്തത്തില്‍ അശ്ലീലതയോ: സമൂഹമാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ച


മുംബൈ: ബോംബെ ഐഐടിയിലെ വിദ്യാര്‍ത്ഥികളുടെ നൃത്തം: സാമൂഹ്യമാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് കാരണമായി മാറുന്നു. ഡാന്‍സ് ശരീര പ്രദര്‍ശനം വരുന്ന അശ്ലീല നടപടിയാണോ അല്ലയോ എന്നാണ് ഉയരുന്ന ചര്‍ച്ച. ഇതിനകം 1.2 ദശലക്ഷം കാഴ്ചകളും നൂറുകണക്കിന് അഭിപ്രായങ്ങളുമായി വീഡിയോവൈറലാണ്. സമൂഹമാധ്യമങ്ങളില്‍ സംസ്‌ക്കാരത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും വരെയാണ് ചര്‍ച്ചകള്‍.

നൃത്തപ്രകടനത്തെ ”വിലകുറഞ്ഞത്…ഇവിടെ വിദ്യാഭ്യാസം ലഭിക്കുന്നതായി തോന്നുന്നില്ല,” എന്ന ഒരു ഉപയോക്താവിന്റെ കമന്റിലായിരുന്നു എല്ലാം തുടങ്ങിയത്. അവാര്‍ഡ് നിശകള്‍, കപില്‍ശര്‍മ്മ ഷോ ഒക്കെ പോലെയുള്ളവയില്‍ ബോളിവുഡ് സിനിമാതാരങ്ങളുടേതും മറ്റുമായി എണ്ണിയാലൊടുങ്ങാത്ത രീതിയില്‍ ഇത്തരം വികൃതനൃത്തങ്ങള്‍ ടെലിവിഷനില്‍ പതിവ് കാഴ്ചകളാകുമ്പോള്‍ അത് കണ്ടു വളരുന്ന കുട്ടികളില്‍ അത്തരം കാര്യങ്ങള്‍ വേരൂന്നുമെന്നും ഇതിന് മാതാപിതാക്കളെയും മാധ്യമങ്ങളെയും പറഞ്ഞാല്‍ മതിയെന്നാണ് മറ്റൊരു കമന്റ്.

”നിങ്ങള്‍ അവരെ ചോദ്യം ചെയ്യുന്നതിന് മുമ്പ് ബോളിവുഡിനെയും വിനോദ വ്യവസായത്തെയും ചോദ്യം ചെയ്യുക. ഗാനരചയിതാക്കളെ ചോദ്യം ചെയ്യുക, സോഷ്യല്‍ മീഡിയ സ്വാധീനിക്കുന്നവരെ ചോദ്യം ചെയ്യുക. ഇതെല്ലാം ഒരു ചെയിന്‍ റിയാക്ഷന്‍ പോലെ ഒരു കാര്യം മറ്റൊന്നിലേക്ക് നയിക്കുന്നതാണ്. നിങ്ങള്‍ കാണുന്നത് ഒരു സിന്‍ഡ്രോമിന്റെ ഒരു ലക്ഷണമാണ്.” മറ്റൊരാള്‍ എഴുതി.

‘സ്ത്രീയെ ഒരു ഉല്‍പ്പന്നമായി വിശേഷിപ്പിക്കുന്ന ഒരു ഐറ്റം ഗാനമാണിത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇത് ‘അനുചിതമാണ്’ എന്നായിരുന്നു ഷവോമാവ മുഖര്‍ജി എന്നയാളുടെ കമന്റ്.

എന്നിരുന്നാലും, നിരവധി ആളുകള്‍ ഐഐടി ബോംബെയിലെ നൃത്തത്തില്‍ ഒരു തെറ്റും കണ്ടെത്തിയില്ല, ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പ്രവേശനം നേടുന്നതിന് സ്റ്റേജിലുള്ള വിദ്യാര്‍ത്ഥികള്‍ വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും ഇപ്പോള്‍ കോളേജ് ജീവിതം ആസ്വദിക്കാനുള്ള അവസരത്തിന് അര്‍ഹതയുണ്ടെന്നും വിമര്‍ശനത്തെ എതിര്‍ക്കുന്നവര്‍ അഭിപ്രായപ്പെട്ടു.