ലഹരി കലര്‍ത്തിയ പ്രസാദം നല്‍കി ബലാത്സംഗം ചെയ്തു: പൂജാരിക്കെതിരെ കോളജ് വിദ്യാർഥിനിയുടെ പരാതി


ജയ്പ്പൂർ: മയക്കുമരുന്ന് കലർത്തിയ പ്രസാദം നല്‍കി പൂജാരി ഒന്നിലധികം തവണ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി കോളജ് വിദ്യാർഥിനി. രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ക്ഷേത്രപാല്‍ ക്ഷേത്രത്തിലെ പൂജാരി ബാബ ബാലക്നാഥ് പീഡിപ്പിച്ചെന്നാണ് ലക്ഷ്മണ്‍ഗഢ് സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതി. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാളും ഡ്രൈവറും ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

read also: കേരളത്തിലെ 25വര്‍ഷത്തെ പെട്രോള്‍ പമ്പ് എന്‍ഒസികള്‍ പരിശോധിക്കണം,നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സുരേഷ് ഗോപി

ക്ഷേത്രപാല്‍ ക്ഷേത്രത്തില്‍ പ്രാർഥിക്കാൻ പോയപ്പോഴാണ് പൂജാരിയുമായി പരിചയത്തിലായത്. രാജേഷ് എന്നയാളാണ് പെണ്‍കുട്ടിക്ക് ബാബ ബാലക്നാഥിനെ പരിചയപ്പെടുത്തിയത്. പൂജാരി പെണ്‍കുട്ടിയുടെ വിശ്വാസം സമ്പാദിക്കുകയും ഇടയ്ക്കിടെ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഏപ്രില്‍ 12ന് കോളജില്‍ പരീക്ഷ എഴുതാൻ പോയ പെണ്‍കുട്ടിയെ ബാബ ബാലക്‌നാഥ് കാണുകയും വീട്ടിലേക്ക് കാറില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു. യാത്രാമധ്യേ, പൂജാരി പെണ്‍കുട്ടിക്ക് വണ്ടിയില്‍ വച്ചിരുന്ന പ്രസാദം നല്‍കുകയും എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ലഭിക്കുമെന്ന് പറയുകയും ചെയ്തു. പ്രസാദം കഴിച്ചതോടെ താൻ ബോധരഹിതയായെന്ന് പെണ്‍കുട്ടി പറഞ്ഞു.

തുടർന്ന് കാറില്‍ വച്ച്‌ പൂജാരി തന്നെ ബലാത്സംഗം ചെയ്തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പ്രസാദത്തില്‍ കലർത്തിയ മയക്കുമരുന്നിന്റെ കാഠിന്യം മൂലം എതിർക്കാൻ കഴിഞ്ഞില്ല. സഹായത്തിനായി നിലവിളിക്കാൻ ശ്രമിച്ചപ്പോള്‍ പൂജാരി തന്റെ വായ പൊത്തിയെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ബാബ ബാലക്‌നാഥിൻ്റെ ഡ്രൈവർ യോഗേഷ് ബലാത്സംഗം വീഡിയോയില്‍ പകർത്തിയതായും പെണ്‍കുട്ടി പറഞ്ഞു. ഈ വീഡിയോ ഉപയോഗിച്ചു ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗ് നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി പൊലീസിനെ സമീപിച്ചതോടെ പ്രതികള്‍ ദൃശ്യങ്ങളുടെ ഒരു ഭാഗം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു.