സാമ്പത്തിക പ്രതിസന്ധി: അസാധാരണ നടപടിയുമായി മാലി പ്രസിഡന്റ് മുഹമ്മദ് മുയിസു


ന്യൂഡല്‍ഹി: ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളിലുള്ള 228 രാഷ്ട്രീയ നിയമനക്കാരെ നീക്കം ചെയ്തതായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. രാജ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തി ബാധ്യത ലഘൂകരിക്കാനാണ് നടപടിയെന്ന് പ്രസിഡന്റ് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. അടുത്ത 15 ദിവസത്തിനുള്ളില്‍ വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ നിന്ന് 228 രാഷ്ട്രീയ നിയമിതരെ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

7 സംസ്ഥാന മന്ത്രിമാര്‍, 43 ഡെപ്യൂട്ടി മന്ത്രിമാര്‍, 109 മുതിര്‍ന്ന പൊളിറ്റിക്കല്‍ ഡയറക്ടര്‍മാര്‍, 69 പൊളിറ്റിക്കല്‍ ഡയറക്ടര്‍മാര്‍ എന്നിവരെ ഉള്‍പ്പെടെയാണ് നീക്കുന്നത്. ബജറ്റില്‍ നിന്ന് പ്രതിമാസം 5.714 ദശലക്ഷം ലാഭിക്കാമെന്നാണ് കണക്കുകൂട്ടല്‍. പ്രസിഡന്റ് അധികാരമേറ്റതിന് ശേഷമുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് നടപടി.

മാലദ്വീപില്‍ ഒരു വികസന ബാങ്ക് സ്ഥാപിക്കുന്നതിനും വളര്‍ച്ചയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ അവലോകനം ചെയ്യുന്നതിനുമുള്ള പദ്ധതികളും പ്രസിഡന്റ് ആലോചിക്കുന്നു.