ഇറാന്റെ ആക്രമണം: ഇസ്രായേലിലേയ്ക്ക് കൂടുതല്‍ സൈനികരെയും അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനവും അയക്കാന്‍ യുഎസ്


വാഷിംഗ്ടണ്‍: ഇസ്രായേലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഇസ്രായേലിലേയ്ക്ക് സൈനികരെയും അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനവും അയക്കുമെന്ന് അമേരിക്ക. ഇസ്രായേലിനെതിരെ ഇറാന്‍ മിസൈല്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഇടപെടല്‍. ഇസ്രായേലിന്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിനും ഇറാന്റെയും ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകളുടെയും ആക്രമണങ്ങളില്‍ നിന്ന് യുഎസ് ഉദ്യോഗസ്ഥരെ പ്രതിരോധിക്കുന്നതിനും അടുത്തിടെ യുഎസ് സൈന്യം നടത്തിയ വിപുലമായ ക്രമീകരണങ്ങളുടെ ഭാഗമായാണ് പുതിയ വിന്യാസമെന്ന് പെന്റഗണ്‍ വക്താവ് മേജര്‍ ജനറല്‍ പാട്രിക് റൈഡര്‍ പറഞ്ഞു. ഇറാന്‍ ആക്രമണം നടത്തിയപ്പോള്‍ മിഡില്‍ ഈസ്റ്റിലെ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ഇസ്രായേലിനെ പ്രതിരോധിക്കാന്‍ യുഎസ് സൈന്യം വലിയ രീതിയിലുള്ള ഇടപെടലുകള്‍ നടത്തിയിരുന്നു.

ഇസ്രായേലില്‍ നൂതന മിസൈല്‍ പ്രതിരോധ സംവിധാനമായ ടെര്‍മിനല്‍ ഹൈ-ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് (THAAD) വിന്യസിക്കുമെന്ന് പെന്റഗണ്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബാലിസ്റ്റിക് മിസൈലുകളെ തടയാന്‍ രൂപകല്‍പ്പന ചെയ്ത താഡ്, ഇസ്രായേലിന്റെ നിലവിലുള്ള പ്രതിരോധ സംവിധാനത്തിന് സുരക്ഷ നല്‍കും. ഹ്രസ്വ, ഇടത്തരം ബാലിസ്റ്റിക് മിസൈല്‍ ഭീഷണികളെ ചെറുക്കാന്‍ താഡ് സഹായിക്കും. കിഴക്കന്‍ മെഡിറ്ററേനിയന്‍, ചെങ്കടല്‍, അറബിക്കടല്‍ എന്നിവിടങ്ങളില്‍ വിമാന വാഹിനിക്കപ്പലുകളും യുദ്ധക്കപ്പലുകളും അമേരിക്ക വിന്യസിച്ചിട്ടുണ്ട്.