വിയറ്റ്‌നാമിനെ തകര്‍ത്ത് തരിപ്പണമാക്കി യാഗി, മലയിടിഞ്ഞി: ചുഴലിക്കാറ്റ് ആഞ്ഞുവീശിയത് 203 കിലോമീറ്റര്‍ വേഗതയില്‍



ഹാനോയ്: ഈ വര്‍ഷത്തില്‍ ഏഷ്യയിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ യാഗിയില്‍ തകര്‍ന്നടിഞ്ഞ് വിയറ്റ്‌നാം. മണിക്കൂറില്‍ 203 കിലോമീറ്ററിലേറെ വേഗതയില്‍ ശനിയാഴ്ച രാവിലെ വടക്കന്‍ വിയറ്റ്‌നാമില്‍ കരതൊട്ട യാഗി ചുഴലിക്കാറ്റില്‍ 59 പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ മണ്ണിടിച്ചിലില്‍ 44 പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ കാര്‍ഷിക മേഖലയേയും പ്രാദേശിക വികസനത്തേയും അടിമുടി നശിപ്പിച്ചാണ് യാഗിയുടെ വരവ്.

Read Also: ഗണേശ പൂജാ പന്തലിന് നേരെ കല്ലേറ്: 27 പേര്‍ കസ്റ്റഡിയില്‍

യാഗിക്ക് പിന്നാലെയുണ്ടായ കനത്ത മഴയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ അനുഭവപ്പെട്ടു. പ്രളത്തിനുള്ള സാധ്യതകളും മുന്നറിയിപ്പുകളുമാണ് കാലാവസ്ഥാ കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്. പടിഞ്ഞാറന്‍ മേഖലയിലേക്കാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. ഞായറാഴ്ച വിയറ്റ്‌നാമിലെ ഹേ ബിന്‍ പ്രവിശ്യയില്‍ ഒരു കുടുംബത്തിലെ നാല് പേരാണ് മലയിടിഞ്ഞ് വീണ് മരിച്ചത്. ഈ കുടുംബത്തിലെ 51കാരനാ ഗൃഹനാഥന്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളുടെ ഭാര്യയും മകളും രണ്ട് പേരക്കുട്ടികളുമാണ് മലയിടിഞ്ഞ് വീണ് മരിച്ചത്.

കെട്ടിടങ്ങളുടേയും വീടുകളുടേയും മേല്‍ക്കൂരകള്‍ കാറ്റില്‍ പറത്തിയ യാഗി മുന്നിലെത്തിയ വാഹനങ്ങളേയും ആളുകളേയും വലുപ്പ ചെറുപ്പമില്ലാതെ ഉയര്‍ത്തുന്ന കാഴ്ചയാണ് വിയറ്റ്‌നാമിലുള്ളത്. വലിയ റോഡുകളില്‍ മുന്നോട്ട് പോകാനാവാതെ കുടുങ്ങിയ ബൈക്ക് യാത്രികരം കാറിന്റെ വേഗത കുറച്ച് സംരക്ഷിക്കുന്ന കാര്‍ യാത്രക്കാരുടെ വീഡിയോകളും ഇതിനോടകം വൈറലായിട്ടുണ്ട്.

പന്ത്രണ്ടിലേറെ മത്സ്യ ബന്ധന തൊഴിലാളികളേയാണ് യാഗി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായത്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പരസ്യ ബോര്‍ഡുകള്‍ ശക്തമായ കാറ്റില്‍ പറന്ന് നടന്നത് വലിയ രീതിയിലുള്ള അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഹൈനാന്‍ ദ്വീപിനെ സാരമായി ബാധിച്ച ശേഷമാണ് ചുഴലിക്കാറ്റ് വിയറ്റ്‌നാമിലെത്തിയിട്ടുള്ളത്. 12 ലേറെ പ്രവിശ്യകളിലെ സ്‌കൂളുകള്‍ അടച്ച നിലയിലാണുള്ളത്.