വനിതാ ഹോസ്റ്റല്‍ ശുചിമുറികളില്‍ ഒളിക്യാമറകള്‍, പിന്നില്‍ സീനിയര്‍ വിദ്യാര്‍ഥി, പിടികൂടിയത് 300ഓളം വീഡിയോ


ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എന്‍ജിനീയറിംഗ് കോളേജില്‍ വനിതാ ഹോസ്റ്റല്‍ ശുചിമുറിയില്‍ നിന്ന് ഒളിക്യാമറ കണ്ടെത്തി. വിദ്യാര്‍ഥികളുടെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് വില്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. കൃഷ്ണ ജില്ലയിലെ ഗുഡ്വല്ലേരു എന്‍ജിനീയറിംഗ് കോളേജിലാണ് സംഭവം. പ്രതിഷേധവുമായി വിദ്യാര്‍ഥികളും നാട്ടുകാരും രംഗത്തെത്തി.

കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥിനികള്‍ വാഷ്റൂമിലെ ഒളിക്യാമറ കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചു. രാത്രിയും വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോകാതെ പ്രതിഷേധം തുടര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ താമസിക്കുന്ന ബിടെക് അവസാന വര്‍ഷ വിദ്യാര്‍ഥി വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ലാപ്ടോപ്പ് പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

വനിതാ ഹോസ്റ്റല്‍ വാഷ്റൂമില്‍ നിന്ന് 300-ലധികം ഫോട്ടോകളും വീഡിയോകളും ഇയാള്‍ ചിത്രീകരിച്ചതായും ചില വിദ്യാര്‍ഥികള്‍ വിജയില്‍ നിന്ന് ഈ വീഡിയോകള്‍ പണം നല്‍കി വാങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്യാമറ സ്ഥാപിച്ചതിലും വീഡിയോകള്‍ നല്‍കിയതിലും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണെന്നുംപൊലീസ് പറഞ്ഞു.