ലൈംഗികാതിക്രമം: സംവിധായകൻ വി കെ പ്രകാശിനെതിരെ കേസ്


കൊല്ലം: കഥ കേൾക്കണമെന്ന് പറഞ്ഞു വിളിച്ചു വരുത്തിയ ശേഷം ലൈംഗികമായി ഉപദ്രവിച്ചെന്ന യുവ കഥാകാരിയുടെ പരാതിയില്‍ സംവിധായകന്‍ വി കെ പ്രകാശിനെതിരെ കേസെടുത്ത് പൊലീസ്. യുവതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കൊല്ലം പള്ളിത്തോട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 351 (1) എ വകുപ്പ് ചുമത്തിയാണ് കേസ്.

സിനിമാ മേഖലയില്‍ നിന്ന് ഉയർന്ന് വന്ന പീഡന ആരോപണങ്ങളില്‍ എടുക്കുന്ന പത്താമത്തെ കേസാണ് ഇത്. സമാനമായ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കേസ് നാളെ കൈമാറും.

read also; ‘ശുചിത്വമിഷൻ അംബാസിഡര്‍’: ഇരിങ്ങാലക്കുട നഗരസഭയിലെ സ്ഥാനമൊഴിഞ്ഞ് നടൻ ഇടവേള ബാബു
2022 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. കൊല്ലത്തേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം കാണിച്ചെന്നാണ് യുവകഥാകാരിയുടെ ആരോപണം. സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം മുമ്പാണ് വി കെ പ്രകാശിനെ ബന്ധപ്പെടുന്നത്. കഥയുടെ ചെറിയരൂപം അയച്ചപ്പോള്‍ ഇഷ്ടമായെന്നും കൊല്ലത്തേക്ക് വരണമെന്നും ആവശ്യപ്പെട്ടു. കഥ പറഞ്ഞു തുടങ്ങി കുറച്ച്‌ സമയം കഴിഞ്ഞപ്പോള്‍ മദ്യം ഓഫർ ചെയ്തു.

തുടർന്ന് ഇന്റിമേറ്റായും വള്‍ഗറായിട്ടും അഭിനയിക്കേണ്ട സീന്‍ തന്ന ശേഷം അഭിനയിച്ചു കാണിക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാൽ അഭിനയത്തോട് താല്‍പര്യമില്ലെന്ന് പറയുകയായിരുന്നുവെന്നും യുവ കഥാകാരി വെളിപ്പെടുത്തി. കഥ കേള്‍ക്കാതെ ചുംബിക്കാനും കിടക്കയിലേക്ക് തള്ളിയിടാനും ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ പ്രകാശ് ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയി. പരാതിപ്പെടാതിരിക്കാന്‍ ഡ്രൈവറുടെ അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ പിന്നീട് തനിക്കയച്ചെന്നും യുവതി വെളിപ്പെടുത്തി. ഇതേത്തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ വി കെ പ്രകാശ് ഹൈക്കോടതിയിയെ സമീപിച്ചിരുന്നു. പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.