വയനാട്ടിലേത് മനുഷ്യനിർമ്മിത ദുരന്തം: സർക്കാരുകൾക്കെതിരെ വിമർശനവുമായി മാധവ് ഗാഡ്ഗിൽ


വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കെെയിലും ഉണ്ടായത് മനുഷ്യനിർമിത ദുരന്തമാണെന്ന് പ്രാഫ. മാധവ് ഗാഡ്ഗിൽ. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് ക്വാറികൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആവർത്തിക്കുന്ന പ്രകൃതി ക്ഷോഭങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ.

പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കിൽ പല ദുരന്തങ്ങളും കാണേണ്ടി വരുമെന്ന് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ ആ റിപ്പോർട്ട് എല്ലാവരും ചേർന്ന് അട്ടിമറിക്കുകയായിരുന്നുവെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ലക്ഷ്യം രാഷ്ട്രീയനേട്ടം മാത്രമാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി താൻ നൽകിയ റിപ്പോർട്ട് നടപ്പിലാക്കാൻ ആർക്കും ആർജ്ജവം ഉണ്ടായിരുന്നില്ല. പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥാ മാറ്റവും കൂടി ചേർന്നാണ് കേരളത്തെ ഇങ്ങനെയൊരു ദുരന്ത ഭൂമിയാക്കി മാറ്റിയതെന്നും, പശ്ചിമഘട്ടസംരക്ഷിച്ചില്ലെങ്കിൽ ഇനിയും പലതരം ദുരന്തങ്ങൾക്ക് കേരളം സാക്ഷിയാവുമെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.

സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സിൽവർ ലൈൻ പ്രൊജക്ടിനെതിരേയും മാധവ് ഗാഡ്ഗിൽ വിമർശനമുയർത്തി. ഇത്തരം മെഗാപ്രൊജക്ടുകൾ കേരളത്തിന് ആവശ്യമുണ്ടോയെന്നും കുറച്ച് യാത്രാസമയം ലാഭിക്കാൻ പ്രകൃതിയെ നശിപ്പിക്കണോയെന്നും മാധവ് ഗാഗിൽ ചോദിച്ചു.

കേരളത്തിലെ പശ്ചിമഘട്ടപ്രദേശങ്ങളിലെ അനിയന്ത്രിത നിര്‍മാണങ്ങള്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കുന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇതോടെ വീണ്ടും ചർച്ചയാവുകയാണ്. 2011-ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ ദുരന്തം നടന്ന മേപ്പാടിയിലെ പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും മുന്നറിയിപ്പുണ്ടായിരുന്നു.

മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, നൂല്‍പ്പുഴ, മേപ്പാടി എന്നീ മേഖലകള്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതിലോലപ്രദേശങ്ങളില്‍ ഉള്‍പ്പെടും. അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളുകയും മറ്റൊരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കസ്തൂരിരംഗൻ്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുകയുമായിരുന്നു.