പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം സെന്‍സെക്‌സും നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തില്‍ വ്യാപാരം ആരംഭിച്ചു


മുംബൈ: നരേന്ദ്ര മോദി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ഓഹരി വിപണി എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ആക്‌സിസ് ബാങ്ക് ലിമിറ്റഡ് എന്നിവയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇന്ന് (ജൂണ്‍ 10) തുറന്നയുടനെ പുതിയ ഉയരങ്ങളിലെത്തി. ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് ഇത്. രാവിലെ 09:21 വരെ എന്‍എസ്ഇ നിഫ്റ്റി 91.90 പോയിന്റ് അഥവാ 0.39 ശതമാനം ഉയര്‍ന്ന് 23,382.05 ലും ബിഎസ്ഇ സെന്‍സെക്‌സ് 233.11 പോയിന്റ് അഥവാ 0.30 ശതമാനം ഉയര്‍ന്ന് 76,926.47 ലും എത്തി. എന്‍എസ്ഇ നിഫ്റ്റി 50 പുതിയ ഉയരമായ 23,411.90 ലും സെന്‍സെക്‌സ് 77,079.04 ലും ഉയര്‍ന്നു.

അദാനി പോര്‍ട്ട്‌സ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ, ശ്രീറാം ഫിനാന്‍സ് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്‌സ്, എല്‍ടിഐ, ഹിന്‍ഡാല്‍കോ എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട ഓഹരികള്‍.