തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ, 20 പേർക്കെതിരെ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും


ആലപ്പുഴ: രണ്‍ജിത് ശ്രീനിവാസ് വധക്കേസിൽ മുഖ്യ പ്രതികളുടെ ശിക്ഷ വിധിച്ചതിനു പിന്നാലെ, 20 പ്രതികളുള്ള രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പ്രതികളെ ഒളിവിൽ പാർപ്പിക്കൽ, തെളിവ് നശിപ്പിക്കല്‍, തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ചിലര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റത്തിനും അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.

ആദ്യഘട്ട വിചാരണ നേരിട്ട 15 പ്രതികള്‍ക്കും കോടതി ഇന്നലെ വധശിക്ഷ വിധിച്ചിരുന്നു. 2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജിത്തിനെ കൊലപ്പെടുത്തിയത്.

തലേന്ന് എസ്ഡിപിഐ നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ വധിച്ചത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കാരണമായ വിവിധ കാരണങ്ങളിൽ ഉൾപ്പെടുന്ന ഒരു കേസ് കൂടിയാണ് ഇത് എന്നാണു റിപ്പോർട്ട്.