മദ്രസകളില്‍ ശ്രീരാമന്റെ കഥ സിലബസിന്റെ ഭാഗമാക്കാന്‍ നീക്കം


 

ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മദ്രസകളില്‍ ശ്രീരാമന്റെ കഥ സിലബസിന്റെ ഭാഗമാക്കാന്‍ നീക്കം. ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുന്ന സെഷനില്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ ടുഡേ, ഡെക്കാണ്‍ ഹെറാള്‍ഡ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഉത്തരാഖണ്ഡ് വിദ്യാഭ്യാസ ബോര്‍ഡിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നവീകരിച്ച സിലബസ് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മദ്രസകളില്‍ മാര്‍ച്ച് മുതല്‍ അവതരിപ്പിക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി.

മുഹമ്മദ് നബിയുടെ ജീവിതത്തോടൊപ്പം ശ്രീരാമന്റെ ജീവിതകഥ മദ്രസയിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമന്‍ പ്രതിനിധീകരിക്കുന്ന മൂല്യങ്ങള്‍ അവരുടെ മതമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാവരും പിന്തുടരേണ്ടതാണ്.

ഡോ. എപിജെ അബ്ദുല്‍ കലാമിന്റെ പേരില്‍ ആരംഭിക്കുന്ന ആധുനിക മദ്രസകളിലാണ് എന്‍സിഇആര്‍ടി സിലബസ് പഠിപ്പിക്കുക. ഉത്തരാഖണ്ഡില്‍ വഖഫ് ബോര്‍ഡിന് 117 മദ്രസകളുണ്ട്. ബാക്കിയുള്ള 415 മദ്രസകള്‍ മദ്രസ ബോര്‍ഡിന് കീഴിലാണ് വരുന്നത്.