ആഷിഖ് മറ്റൊരു പെൺകുട്ടിയുമൊത്ത് നിൽക്കുന്ന ഫോട്ടോയെ ചൊല്ലിയുള്ള തർക്കത്തിനിടെ ഫൗസിയയെ കൊലപ്പെടുത്തി


കൊല്ലം: കൊല്ലത്തെ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ചെന്നൈയിൽ വെച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ചിത്രമെടുത്ത് വാട്സാപ്പിൽ സ്റ്റാറ്റസിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവ് മറ്റൊരു പെൺകുട്ടിയുമൊത്ത് നിൽക്കുന്ന ഫോട്ടോയെ ചൊല്ലിയുള്ള തർക്കത്തെ തുടർ‌ന്നാണ് കൊലപാതകം കൊല്ലം തെന്മല ഉറുകുന്ന് ചാരുവിള പുത്തൻവീട്ടിൽ ഫൗസിയ (20)യെ കൊലപ്പെടുത്തിയ കേസിൽ കൊല്ലം കുളത്തൂപ്പുഴ അയ്യൻപിള്ള വളവ് ആഷിഖ് മൻസിലിൽ ആഷിഖിനയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചെന്നൈയിലെ ക്രോംപെട്ട് ബാലാജി ആശുപത്രിയിൽ 2–ാം വർഷ നഴ്സിങ് വിദ്യാർഥിനിയായ ഫൗസിയയെ കാണാനെത്തിയതായിരുന്നു ആഷിഖ്. ഏതാനും ദിവസമായി ഇരുവരും ഹോട്ടലിൽ താമസിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു പെൺകുട്ടിയുടെ ഫോട്ടോയെ ചൊല്ലിയുള്ള തർക്കത്തിനെ തുടർന്ന് ഫൗസിയയെ മർദ്ദിച്ച ആഷിഖ് ടീഷർട്ട് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൃതദേഹത്തിന്റെ ഫോട്ടോയെടുത്ത് ഇയാൾ വാട്സാപ്പ് സ്റ്റാറ്റസ് ആക്കുകയും ചെയ്തു.

ഇതു ശ്രദ്ധയിൽപെട്ട ഫൗസിയയുടെ സുഹൃത്തുക്കൾ ഹോട്ടലിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറി‍ഞ്ഞത്. ആഷിഖിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സെൻട്രൽ സ്റ്റേഷനു സമീപത്തുനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം ഇയാൾക്കെതിരെ പോക്സോ കേസും ചുമത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത സമയത്ത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിലാണ് പോക്സോ ചുമത്തിയത്.