പാകിസ്ഥാൻ കാവൽ സർക്കാരിന്റെ ഭാഗമായി ഇന്ത്യയിലെ കശ്‌മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്റെ ഭാര്യ


പാകിസ്ഥാൻ പ്രധാനമന്ത്രി അൻവാറുൾ ഹഖ് കാക്കറിന്റെ നേതൃത്വത്തിൽ 18 അംഗ മന്ത്രിസഭ വ്യാഴാഴ്‌ച ഐവാൻ-ഇ-സദറിലെ പ്രസിഡന്റ് ആരിഫ് അൽവിയുടെ ഔദ്യോഗിക വസതിയിലാണ് സത്യപ്രതിജ്ഞ ചെയ്‌തത്‌. പൊതുതിരഞ്ഞെടുപ്പ് കഴിയുന്നത് വരെ രാജ്യത്തെ നയിക്കാനാണ് ഇടക്കാല മന്ത്രിസഭയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇതിനിടെ, ജയിലിൽ കഴിയുന്ന കശ്‌മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ ഹുസൈൻ മുള്ളിക്കിനെ പാക്കിസ്ഥാനിലെ താൽക്കാലിക സർക്കാരിന്റെ ഭാഗമാക്കി. ജിയോ ടിവിയുടെ റിപ്പോർട്ട് പ്രകാരം, അവരെ മനുഷ്യാവകാശം- സ്ത്രീ ശാക്തീകരണം എന്നിവയിൽ കാവൽ പ്രധാനമന്ത്രി അൻവാറുൾ ഹഖ് കക്കറിന്റെ പ്രത്യേക ഉപദേഷ്‌ടാവായാണ് നിയമിച്ചത്.

മുഷാലിന്റെ ഭർത്താവും ജമ്മു കശ്‌മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) കമാൻഡറുമായ യാസിൻ മാലിക്, തീവ്രവാദ ഫണ്ടിംഗ് കേസിൽ ശിക്ഷിക്കപ്പെട്ട് ഡൽഹിയിലെ തിഹാർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. 2009-ൽ ഇസ്ലാമാബാദിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്, ചടങ്ങുകളിൽ പങ്കെടുക്കാൻ അന്ന് പാകിസ്ഥാനിലെ ചില പ്രമുഖ രാഷ്ട്രീയ നേതാളും എത്തിയിരുന്നു.