Hardik Pandya | സഞ്ജുവിനെ ബാറ്റിങ്ങിന് ഇറക്കിയില്ല; തിലക് വർമ ഫിഫ്റ്റി അടിക്കാൻ സമ്മതിച്ചില്ല; ഹാർദിക്കിനെതിരെ ആരാധകർ


ഗയാന: വിൻഡീസിനെതിരായ മൂന്നാം ടി20യിൽ യുവതാരം തിലക് വർമയ്ക്ക് അർദ്ധസെഞ്ച്വറി നിഷേധിച്ചെന്ന് ആരോപിച്ച് നായകൻ ഹർദിക് പാണ്ഡ്യയ്ക്കെതിരെ രൂക്ഷ വിമർശനം. തിലക് വർമ 49 റൺസെടുത്ത് നിൽക്കവെ ഹർദിക് പാണ്ഡ്യ സിക്സറടിച്ച് മത്സരം പൂർത്തിയാക്കുകയായിരുന്നു. രണ്ട് ഓവർ മത്സരം ബാക്കിനിൽക്കെയാണ് ഹർദിക് പാണ്ഡ്യ സിക്സറടിച്ച് മത്സരം പൂർത്തിയാക്കിയത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

മലയാളി താരം സഞ്ജു വി സാംസനെ ബാറ്റിങ്ങിന് ഇറക്കാതെ ഹാർദിക് നേരത്തെ ഇറങ്ങിയതിനെയും ആരാധകർ വിമർശിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് തിലക് വർമയ്ക്ക് അർഹിച്ച അർദ്ധസെഞ്ച്വറി നിഷേധിക്കുന്നവിധം ഹർദിക് പാണ്ഡ്യ ബാറ്റു വീശിയത്.

സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഹർദിക്കിനെതിരെ ഉയരുന്നത്. ഇത്ര സെൽഫിഷാകരുതെന്നാണ് ഒരു ആരാധകൻ കമന്‍റ് ചെയ്തത്. ഒരു ലീഡർ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നാണ് മറ്റൊരാൾ ചോദിക്കുന്നത്.

തിലക് വർമ 44 റൺസെടുത്ത് നിൽക്കുമ്പോൾ, മത്സരത്തിൽ അവസാനം വരെ പിടിച്ചുനിൽക്കാൻ ഹർദിക് പാണ്ഡ്യ ഉപദേശിക്കുന്നുണ്ട്. പക്ഷേ തിലകിന് അർദ്ധസെഞ്ച്വറിക്ക് ഒരു റൺസും ഇന്ത്യയ്ക്ക് ജയിക്കാൻ രണ്ടു റൺസും വേണ്ടിയിരുന്നപ്പോൾ ഹർദിക് പാണ്ഡ്യ സിക്സറടിച്ച് മത്സരം പൂർത്തിയാക്കിയത് കോമാളിത്തരമായിപ്പോയെന്ന് ആരാധകർ പറയുന്നു.

വിൻഡീസ് ഉയർത്തിയ 160 റൺസിന്‍റെ വിജയലക്ഷ്യം 17.5 ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു. 83 റൺസെടുത്ത സൂര്യകുമാർ യാദവിന്‍റെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 49 റൺസുമായി തിലക് വർമ പുറത്താകാതെ നിന്നു. ഒരു റൺസ് കൂടി നേടിയിരുന്നെങ്കിൽ തിലക് വർമയ്ക്ക് തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ച്വറി നേടാമായിരുന്നു.