തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍



ഓസ്ലോ: നോര്‍വേയിലും സ്വീഡനിലും പതിവില്ലാത്ത രീതിയിലുള്ള തോരാ മഴ. ഇരു രാജ്യങ്ങളിലും മഴ വ്യാപക നാശനഷ്ടം ഉണ്ടാക്കിയതായി റിപ്പോര്‍ട്ട് ഉണ്ട്. ഈ ആഴ്ച കൂടി മഴ ശക്തമായി തുടരുമെന്നാണ് സ്വീഡന്റെയും നോര്‍വേയുടേയും കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. മിക്കയിടങ്ങളിലും റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Read Also: ‘ഭർത്താവിനെ കറുമ്പൻ എന്ന് വിളിക്കുന്നത് ക്രൂരത’: നിറത്തെ പരിഹസിച്ച ഭാര്യയിൽ നിന്നും 44 കാരന് ഡിവോഴ്സ് അനുവദിച്ച് കോടതി

25 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് നോര്‍വേയില്‍ സ്വീഡനിലാകട്ടെ 50 വര്‍ഷത്തിനിടയിലെ വെള്ളപ്പൊക്കമാണ് നിലവിലേത്. തിങ്കളാഴ്ച കിഴക്കന്‍ സ്വീഡനില്‍ ട്രെയിന്‍ പാളം തെറ്റി ബോഗി ഭാഗികമായി ഒഴുകി പോയത് ഏറെ പരിഭ്രാന്തിക്ക് കാരണമായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയില്‍ തുടരുകയാണ്. പ്രാദേശികമായി വൈദ്യുതി വിതരണത്തേയും റോഡ്- വ്യോമ ഗതാഗതത്തേയും കനത്ത മഴ സാരമായി ബാധിച്ചിട്ടുണ്ട്.

നോര്‍വേയില്‍ പലയിടങ്ങളിലും ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. വിവിധ ഫുട്‌ബോള്‍ മത്സരങ്ങളും മാറ്റിവച്ചു. കാലാവസ്ഥ വീണ്ടും മോശമാകുന്ന സാഹചര്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നാണ് നോര്‍വേയുടെ പ്രധാനമന്ത്രി ജോനാസ് ഘര്‍ സ്റ്റോയിര്‍ അന്തര്‍ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതമാണ് നോര്‍വേയിലെ മഴയെന്നാണ് ജോനാസ് നിരീക്ഷിക്കുന്നത്.

അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ യാത്രകള്‍ ഉപേക്ഷിക്കാനും നദികളില്‍ ഇറങ്ങരുതെന്നും ജനങ്ങള്‍ക്ക്  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . വലിയ രീതിയിലുള്ള നാശ നഷ്ടങ്ങളാണ് അപ്രതീക്ഷിത മഴയിലും വെള്ളപ്പൊക്കത്തിലും ഇരു രാജ്യങ്ങളിലും ഉണ്ടായിരിക്കുന്നത്. അയല്‍ രാജ്യമായ ഡെന്‍മാര്‍ക്കിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.

അതേസമയം കര്‍ക്കടകത്തില്‍ ശക്തമായി പെയ്യേണ്ട കേരളത്തില്‍ ചുട്ടുപൊള്ളുന്ന കടുത്ത വെയിലാണ്.