ശ്മശാനത്തിൽ പാതി വെന്ത നിലയിൽ മൃതദേഹം; 40 മിനിറ്റിനുള്ളിൽ ബന്ധുക്കൾക്ക് നൽകിയ ചിതാഭസ്‌മം മറ്റൊരാളുടേത്


തമിഴ്നാട്: മൃതദേഹം പോലുമിന്ന് കച്ചവടം. ദഹിച്ച് തീരും മുന്‍പേ മൃതദേഹം എടുത്ത് മാറ്റി ശ്മശാനം ജീവനക്കാര്‍. ചെന്നൈയിലെ കോര്‍പ്പറേഷൻ ശ്മശാനത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്. നെസപാക്കത്തെ കോര്‍പ്പറേഷന്‍ വക വൈദ്യുത ശ്മശാനത്തിലേക്കാണ് 68കാരന്‍റെ മൃതദേഹവുമായി ബന്ധുക്കൾ എത്തിയത്. എന്നാൽ 40 മിനിറ്റിനുള്ളിൽ ചിതാഭസ്മവുമായി ജീവനക്കാരന്‍ തിരിച്ചെത്തിയപ്പോള്‍ സംശയമായി. മൃതദേഹം പൂര്‍ണമായി കത്തിതീരാൻ 2 മണിക്കൂര്‍ വേണ്ടിവരില്ലേ എന്ന ചോദ്യം ജീവനക്കാര്‍ അവഗണിച്ചു. ബലം പ്രയോഗിച്ച് അകത്ത് കയറിയ ബന്ധുക്കൾ കണ്ടത് പാതി ദഹിച്ച നിലയിൽ പ്രിയപ്പെട്ടയാളുടെ മൃതദേഹം നിലത്ത് കിടത്തിയിരിക്കുന്നതാണ്.

Also read-പ്രണയം വിസമ്മതിച്ചതിനെ തുടർന്ന് യുവാവ് സ്വയം വെടിവച്ചു മരിച്ചു

മറ്റൊരു മൃതദേഹം ദഹിപ്പിക്കാനുള്ള തിരക്കിലായിരുന്നു ജീവനക്കാര്‍. രണ്ടാമത്തെ മൃതദേഹവുമായി വന്നവര്‍ ഭീഷണിപ്പെടുത്തി ചെയ്യിച്ചതാണെന്നാണ് ശ്മശാനം ജീവനക്കാരുടെ  ന്യായീകരണം. ഒടുവില്‍ പൊലീസ് എത്തിയാണ് മൃതദേഹം സംസ്കരിച്ചത്. മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യാമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ സമ്മതിച്ചെങ്കിലും ശ്മശാനം നടത്തിപ്പ് ചുമതലയുള്ള എംഎച്ച് ടി എഞ്ചിനിയറിംഗിനെതിരെ നടപടിയൊന്നുമില്ല. ഒരു ദിവസം 4 മൃതദേഹം ദഹിപ്പിക്കാന്‍ മാത്രം അനുമതിയുള്ളപ്പോൾ പണം വാങ്ങി കൂടുതൽ സംസ്കാരം നടത്തുന്നത് പതിവെന്ന ആക്ഷേപവും ശക്തമാണ്.