പശുക്കളെ തട്ടിക്കൊണ്ടു പോയി നാക്കും ലൈംഗികാവയവവും മുറിച്ചെടുത്ത് റോഡരികില്‍ ഉപേക്ഷിക്കുന്നു! പിന്നിൽ ഛിദ്രശക്തികള്‍?

ടെക്‌സാസ്: അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് അപൂര്‍വ്വവും വിചിത്രവുമായ പശുക്കൊലപാതകം അരങ്ങേറുന്നു. ടെക്സാസിലെ ഒരു ഗ്രാമീണപാതയ്ക്കരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറു പശുക്കളുടെയും നാക്കും ലൈംഗിക അവയവങ്ങളും മുറിച്ചു മാറ്റിയതായി കണ്ടെത്തി. മാഡിസണ്‍ കൗണ്ടിയിലായിരുന്നു 6 വയസ്സുള്ള ഒരു പശുവിനെ മരിച്ച നിലയില്‍ ആദ്യമായി കണ്ടെത്തിയത്. നാക്കും, ബാഹ്യ ലൈംഗികാവയവങ്ങളും മുറിച്ചുമാറ്റിയ നിലയിലായിരുന്നു. കഴിഞ്ഞയാഴ്‌ച്ച ഇതിനെ കണ്ടെത്തിയത്.

നാക്ക് മുറിച്ചെടുത്തിട്ടുണ്ടെങ്കിലും സമീപത്ത് ചോരപ്പാടുകള്‍ ഒന്നും കാണുന്നില്ല. അതുകൊണ്ടു തന്നെ വളരെ കൃത്യതയോടെ ആരോ മുറിച്ചുമാറ്റിയതാണെന്നാണ് പൊലീസ് നിഗമനം. ഈ ദുരൂഹ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് അധികൃതര്‍ മറ്റ് അഞ്ച് പശുക്കളെ കൂടി സമാനമായ രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതില്‍ രണ്ടെണ്ണത്തിന്റെ ഗുദഭാഗവും ബാഹ്യ ലൈംഗികാവയവങ്ങളും നീക്കം ചെയ്ത നിലയിലായിരുന്നു.

സ്റ്റേറ്റ് ഹൈവേയില്‍ വിവിധയിടങ്ങളിലായി കണ്ടെത്തിയ ആറു പശുക്കളും വ്യത്യസ്ത ഇനങ്ങളും വ്യത്യസ്ത വ്യക്തികളുടെതും ആയിരുന്നു. ആദ്യം കണ്ടെത്തിയ പശുവിന്റെ ദേഹം ചീഞ്ഞളിയാന്‍ തുടങ്ങിയിരുന്നെങ്കിലും നീക്കം ചെയ്ത തൊലിക്കടിയിലെ മാംസത്തിന് കാര്യമായ കേടുപാടുകള്‍ ഒന്നും തന്നെ സംഭവിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു മറ്റ് പശുക്കളെയും കണ്ടെത്തിയത്. ഇതില്‍ രണ്ടു പശുക്കളുടെ സ്വകാര്യ ഭാഗവും നീക്കം ചെയ്തിരുന്നു. ഇവിടെയും കൃത്യതയോടെ വൃത്താകൃതിയില്‍ മുറിച്ചാണ് ഈ ഭാഗം നീക്കം ചെയ്തിരിക്കുന്നത്.

ശവശരീരങ്ങള്‍ കണ്ടെത്തിയ ഇടത്തിനു ചുറ്റുമുള്ള പുല്‍ത്തകിടികള്‍ക്ക് കേടുപാടുകള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. മാത്രമല്ല കാലടിപ്പാടുകളോ, ടയര്‍ പതിഞ്ഞ പാടുകളോ ഇവിടങ്ങളില്‍ കണ്ടെത്താനായിട്ടില്ല എന്നും അധികൃതര്‍ പറയുന്നു. ഏതെങ്കിലും തരത്തിലുള്ള പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമില്ല. അതീവ വിചിത്രമായ ഈ സംഭവത്തെ കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.