ലൊബേറ ചതിച്ചു..?? ആരോപണവുമായി ഈസ്റ്റ് ബംഗാൾ നേതൃത്വം

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായി സെർജിയോ ലൊബേറ എത്തില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ചൈനീസ് ക്ലബ് സിഷുവാൻ ജിയുനിയുമായി ലൊബേറെ വഴിപിരഞ്ഞതോടെ, ഈസ്റ്റ് ബംഗാളിലേക്ക് അദ്ദേഹം എത്തുമെന്ന പ്രതീ്ക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ഈ നീക്കം നടക്കാനുള്ള സാധ്യതകൾ ഇല്ല എന്നാണ് ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ അടക്കം അറിയിക്കുന്നത്.

അതേസമയം തന്നെ ലൊബേറെ തങ്ങളെ ചതിച്ചു എന്ന ആരോപണവും ഈസ്റ്റ് ബംഗാൾ നേതൃത്വത്തിൽ നിന്നുയരുന്നുണ്ട്. ഇന്ത്യൻ എക്സ്പ്രസ് ബംഗാളിന്റെ റിപ്പോർട്ട് അനുസരിച്ച് ഒരു ഈസ്റ്റ് ബംഗാൾ ഉന്നതൻ, ലൊബേറയ്ക്കെതിരെ രംഗത്തെത്തി. ലൊബേറയുമായി എല്ലാ ചർച്ചകളും പൂർത്തിയായതാണെന്നും ഈസ്റ്റ് ബംഗാളിലേക്ക് വരാമെന്ന് വാക്കാൽ ധാരണയായതാണെന്നും ക്ലബ് ഉന്നതൻ പറഞ്ഞു. ലൊബേറയും പരിശീലകസംഘാങ്ങൾക്കും അഞ്ച് വിദേശതാരങ്ങൾക്കുമായി വലിയ തുകയുടെ ബഡ്ജറ്റ് ക്ലബ് അംഗീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരാർ ഒപ്പുവയക്കുക മാത്രമായിരുന്നു ശേഷിച്ചിരുന്ന ഏക കാര്യം, തന്റെ ക്ലബിൽ നിന്ന് റിലീസ് ലഭിക്കാൻ കുറച്ചുസമയം ലൊബേറെ ആവശ്യപ്പെട്ടു, എന്നാൽ ഇപ്പോഴദ്ദേഹം ഒഡിഷയുമായി കരാറിലെത്തിയതായി കേൾക്കുന്നു, ഈസ്റ്റ് ബംഗാൾ ഉന്നതൻ പറഞ്ഞു.

ഐഎസ്എല്ലിലെ തന്നെ ഒഡിഷ എഫ്സിയും ലൊബേറയെ നോട്ടമിട്ടിരുന്നു. എന്നാൽ ലൊബോറ ഒഡിഷയുമായി കരാറിലെത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം ഹൈദരബാദ് എഫ്സിയും ലൊബേറയെ നോട്ടമിട്ടതായി ജേണലിസ്റ്റ് സോഹൻ പോഡാർ ട്വീറ്റ് ചെയ്തിരുന്നു.