കാര്‍ഗോ വിമാനത്തിന് കൊല്‍ക്കത്തയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

ജിദ്ദയില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് പോയ കാര്‍ഗോ വിമാനം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിന്‍ഡ്ഷീല്‍ഡിന് വിള്ളലുണ്ടായതിനെ തുടര്‍ന്നാണ് നടപടി. സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നാല് ജീവനക്കാരാണ് സംഭവ സമയം ഉണ്ടായിരുന്നത്. എമര്‍ജന്‍സി ലാന്‍ഡിങ്ങിന് മുന്നോടിയായി വിമാനത്താവളത്തില്‍ പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍ ശ്രദ്ധയില്‍പെട്ടതിന് തൊട്ടുപിന്നാലെ അടിയന്തര ലാന്‍ഡിങ്ങിന് പൈലറ്റ് അനുമതി തേടുകയായിരുന്നു. രാവിലെ 11:37 ഓടെ പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലാന്‍ഡിംഗിനായി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഉച്ചയ്ക്ക് 12:02 ഓടെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഇതിന് പിന്നാലെ അടിയന്തരാവസ്ഥ പൂര്‍ണമായും പിന്‍വലിച്ചു.

നേരത്തെ ദുബായിലേക്കുള്ള ഫെഡെക്സ് വിമാനം പറന്നുയര്‍ന്ന ഉടന്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കിയിരുന്നു. ലാന്‍ഡിങ്ങിനായി വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു . പിന്നാലെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും പരിശോധനയ്ക്ക് ശേഷം യാത്ര പുനരാരംഭിക്കുകയും ചെയ്തു. 1000 അടി ഉയരത്തില്‍ വെച്ചാണ് പക്ഷി ഇടിച്ചതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.