ഖൽസ ഒന്നിപ്പിക്കുന്ന ശക്തിയാണ് വിഭജിക്കാനുള്ളതല്ല

ഖാലിസ്ഥാൻ വാദികളുടെ ആക്രമണം ശക്തമാകുന്ന സാഹചര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കി യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു. ‘ഖൽസ ഒന്നിപ്പിക്കുന്ന ശക്തിയാണ്, വിഭജിക്കാനുള്ളതല്ല’ എന്നായിരുന്നു തരൺജിത് സിംഗ് സന്ധു വ്യക്തമാക്കിയത്. പഞ്ചാബിലെ തീവ്ര മതപ്രഭാഷകൻ അമൃത്പാൽ സിംഗിനെതിരായ പോലീസ് നടപടിയെ തുടർന്ന് ലണ്ടൻ, ബ്രിട്ടീഷ് കൊളംബിയ, സാൻഫ്രാൻസിസ്കോ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകൾ ഖാലിസ്ഥാൻ അനുകൂലികൾ ആക്രമിച്ചിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

ശനിയാഴ്‌ച വാഷിംഗ്ടണിൽ നടന്ന ഒരു പരിപാടിയിൽ സന്ധു, “സിഖ് ഹീറോ അവാർഡ്” ഏറ്റുവാങ്ങിയാണ് ഇക്കാര്യം പറഞ്ഞതെന്ന് പിടിഐ റിപ്പോർട്ട് ചെയ്‌തു. ബൈശാഖി ദിനത്തിൽ ഗുരു ഗോവിന്ദ് സിംഗ് സൃഷ്‌ടിച്ച ഖൽസ ഒന്നിപ്പിക്കാനുള്ളതാണെന്നും അല്ലാതെ ഭിന്നിപ്പിക്കുന്ന ശക്തിയല്ലെന്നും സന്ധു ചടങ്ങിലെ മുഖ്യപ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.

സാർവത്രികത, ഐക്യം, സമത്വം, സത്യസന്ധമായ ജീവിതം, സേവ, ധ്യാനം, മനസ്സമാധാനം, ആളുകൾ തമ്മിലുള്ള ഐക്യം എന്നിവ സിഖ് മതത്തിലെയും ചരിത്രത്തിലെയും പ്രധാന ആശയങ്ങളും അടിസ്ഥാനങ്ങളും ഉൾപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഒരു ചെറിയ കൂട്ടം വിഘടനവാദികളുടെ അക്രമ സംഭവങ്ങളെ പരാമർശിച്ചുകൊണ്ട് തരൺജിത് സിംഗ് പറഞ്ഞു, “നമ്മൾ ഈ പ്രധാന ഗുണങ്ങൾ മനസ്സിൽ സൂക്ഷിക്കണം, അല്ലാതെ വെർച്വൽ മീഡിയയിലൂടെ കറങ്ങുന്ന ഏതെങ്കിലും രണ്ട് മോശം വ്യക്തികളെയല്ല”.

സന്ധു തന്റെ പ്രസംഗത്തിൽ ഇന്ത്യയുടെ ഉയർച്ചയും സമ്പദ്‌വ്യവസ്ഥ, ഡിജിറ്റൈസേഷൻ, ആരോഗ്യം, സംരംഭകത്വം തുടങ്ങിയ പ്രധാന മേഖലകളിലെ രാജ്യത്തിന്റെ ചില പ്രധാന നേട്ടങ്ങളും പങ്കുവെച്ചു. “അത്തരമൊരു സാഹചര്യത്തിൽ, ഇന്ത്യയിൽ നടക്കുന്ന സാമ്പത്തിക, സാങ്കേതിക, ഡിജിറ്റൽ വിപ്ലവവുമായി പഞ്ചാബും, പഞ്ചാബിലെ യുവാക്കളും കണ്ണികളാവേണ്ടതുണ്ട്.” സന്ധു പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു.

“പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ബൈഡനും വിവിധ മേഖലകളിൽ യുഎസുമായുള്ള പങ്കാളിത്തം വിപുലീകരിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ഇത് സർക്കാരും ജനങ്ങളും പ്രത്യേകിച്ച് യുവജനങ്ങളും പ്രയോജനപ്പെടുത്തണം.” അദ്ദേഹം പറഞ്ഞു.