കൊല്ലത്ത് പട്ടാപ്പകൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം: പട്ടാപ്പകൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കൊല്ലം കിഴക്കേമാറനാട്‌ സ്വദേശി മനുവിനെയാണ് കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. കൊലപാതക ശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഇയാളെ പിന്നിലൂടെ എത്തി കാറിടിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നു. എഴുകോൺ വട്ടമൺകാവിലാണ് വെള്ള നിറത്തിലുള്ള  കാർ മനുവിനെ ഇടിച്ചു വീഴ്ത്തിയത്. വണ്ടിയുടെ നമ്പർ മറച്ചുവച്ച നിലയിലായിരുന്നു. വണ്ടിയിടിച്ച് മനു റോഡിന്റെ വശത്തേക്ക് വീണുപോയതാണ് രക്ഷയായത്. മുന്നോട്ടു പോയ കാർ വീണ്ടും തിരികെയെത്തി മനുവിനെ വീണ്ടും ഇടിക്കാൻ ശ്രമിക്കുന്നതും വ്യക്തമാണ്.

പരുക്കേറ്റ മനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കാറിൽ ഉണ്ടായിരുന്ന യുവാക്കളെ മനു തിരിച്ചറിഞ്ഞതായാണ് വിവരം. ഒരു ഉത്സവവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ നേരത്തെ കലഹം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയാകാം ഇതെന്നാണ് സംശയം. മനു ക്രിമിനൽ കേസുകളിൽ പ്രതി ആയിട്ടുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. പരാതി നൽകാത്തതിനാൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. സിസിടിവി ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി.