അരിക്കൊമ്പന്റെ 'സ്ഥലംമാറ്റം'; പാലക്കാട് ഇന്ന് സർവകക്ഷിയോഗം ചേരും

ഇടുക്കി ചിന്നക്കനാൽ മേഖലയിൽ ഭീതി പടർത്തുന്ന കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കത്തിനെതിരെ മുതലമടയിൽ ഇന്ന് സർവകക്ഷിയോഗം ചേരും. വിഷയത്തിൽ തുടർ സമരങ്ങളും നിയമ പോരാട്ടങ്ങളും ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. യോഗത്തിൽ ജനകീയ സമിതിക്കും രൂപം നൽകും.

അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കം യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ ഇപ്പോഴുള്ളത്. ഈ വിഷയം ചർച്ച ചെയ്യാനാണ് ഇന്ന് മുതലമട പഞ്ചായത്തിൽ സർവകക്ഷി യോഗം ചേരുന്നത്. ശേഷം തുടർ സമരങ്ങൾക്കായി ജനകീയ സമിതി രൂപീകരിക്കും. നിയമപരമായും ജനകീയമായും വിഷയത്തിൽ പോരാടാനാണ് നാട്ടുകാരുടെ തീരുമാനം.

അതേസമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ബിഡിജെഎസ് നേതാക്കൾ പാലക്കാട്‌ കളക്‌ടറെ കണ്ട് നിവേദനം സമർപ്പിച്ചു. ആക്രമണ സ്വഭാവമുള്ള കാട്ടാന പറമ്പിക്കുളം വനമേഖലയിൽ വന്നാൽ പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാവും. മേഖലയിൽ പൂപ്പാറ, എർത്ത്ഡാം, അഞ്ചാംകോളനി, കടവ്, പിഎപി, കുരിയർകുറ്റി, സുങ്കം, കച്ചിത്തോട്, തേക്കടി അല്ലിമൂപ്പൻ, മുപ്പതേക്കർ, ഒറവൻപാടി, പെരിയചോല, വരടികുളം, തുടങ്ങി 13 കോളനികൾ ആണുള്ളത്.

ഇവിടങ്ങളിലായി 65ഓളം കുടുംബങ്ങളും 3000ഓളം ജനങ്ങളും, വിവിധ ഡിപ്പാർട്മെന്റുകളിലായി നിരവധി സർക്കാർ ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. കൂടാതെ ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികളാണ് പറമ്പിക്കുളത്ത് എത്താറുള്ളത്. അതിനാൽ തന്നെ ആനയെ പ്രദേശത്ത് എത്തിച്ചാൽ വലിയ പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്നും നേതാക്കൾ കളക്‌ടറെ അറിയിച്ചു.