പർപ്പിളിൽ ആറാടി കൊൽക്കത്ത; ഈഡനിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ച് കെകെആർ

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐക്കോണിക് ഈഡൻ ഗാർഡൻസിൽ തങ്ങളുടെ ആദ്യ ഹോം മത്സരം കളിക്കാൻ ഒരുങ്ങുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഐപിഎൽ ആദ്യ ഹോം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഈഡൻ ഗാർഡനിൽ ഇറങ്ങാൻ ഒരുങ്ങുകയാണ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇതിന് പിന്നാലെ ചരിത്രപ്രാധാന്യമുള്ള നഗരത്തിലേക്കുള്ള തങ്ങളുടെ വരവ് ആഘോഷിക്കുകയാണ് ടീം ഇപ്പോൾ.

ഇതിന്റെ ഭാഗമായി “ബാരി ഫിർച്ചി എബാർ, ആമി കെകെആർ” (ഞങ്ങൾ വീട്ടിലേക്ക് മടങ്ങുകയാണ്, ഞങ്ങൾ കെകെആർ ആണ്) എന്ന മുദ്രാവാക്യത്തോടെ ടീം “ഹോംകമിംഗ്’ ക്യാമ്പയിൻ ആരംഭിച്ചു. ക്യംപയിനിന്റെ ഭാഗമായി, ടീമിന്റെ സിഗ്നേച്ചർ നിറമായ പർപ്പിൾ നിറത്തിൽ കൊൽക്കത്തയിലെ വിവിധ ഇടങ്ങളിൽ അലങ്കരിച്ചിരിക്കുകയാണ്.

ഈഡൻ ഗാർഡൻസിന്റെ മുൻഭാഗവും സ്‌റ്റേഡിയത്തിന്റെ ഉൾഭാഗവും പർപ്പിൾ ലൈറ്റുകൾ കൊണ്ട് പ്രകാശിപ്പിക്കും, ഇത് ആരാധകർക്ക് മറക്കാനാവാത്ത അനുഭവമാകുമെന്നാണ് വിലയിരുത്തൽ. . നഗരത്തിന്റെ മുഖങ്ങളിലൊന്നായ ഹൗറ പാലവും നഗരത്തിന്റെ ഭക്ഷണ-വിനോദ കേന്ദ്രമായ പാർക്ക് സ്ട്രീറ്റും, അതിന്റെ നീളത്തിലും വീതിയും പർപ്പിൾ നിറത്തിലേക്ക് മാറിയിരിക്കുന്നു.

“കെകെആറിന്റെയും അവരുടെ ആരാധകരുടെയും ആഘോഷവും ഒത്തുചേരലും അടയാളപ്പെടുത്തുന്നതിനാണ് ‘ഹോംകമിംഗ്’ ക്യാമ്പയിൻ വിഭാവനം ചെയ്‌തത്. സന്തോഷത്തിന്റെ നഗരത്തിലേക്ക് മടങ്ങുമ്പോൾ ഞങ്ങൾക്ക് ഇതുവരെ ലഭിച്ച സ്നേഹത്തെയും ഊഷ്‌മളമായ വരവേൽപ്പിനെയും അഭിനന്ദിക്കാനുള്ള വഴിയാണിത്.” ‘ഹോംകമിംഗ്’ ക്യാമ്പയിനിനെക്കുറിച്ച് സംസാരിച്ച നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പിന്റെ സിഇഒ വെങ്കി മൈസൂർ പറഞ്ഞു.

“കഴിഞ്ഞ വർഷങ്ങളിൽ മുഴുവൻ ലഭിച്ച ഞങ്ങളുടെ ആരാധകരുടെ പിന്തുണ അവിശ്വസനീയമാണ്, ഞങ്ങൾക്ക് അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. മൂന്ന് വർഷത്തിനുള്ളിൽ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഞങ്ങളുടെ ആദ്യ ഹോം മത്സരത്തിന് മുന്നോടിയായി, നമുക്കെല്ലാവർക്കും ആവേശമുണ്ട്, ഞങ്ങൾ ഒരു മികച്ച സീസണിനായി കാത്തിരിക്കുകയാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

ഈഡൻ ഗാർഡൻസിൽ, ആർ‌സി‌ബിയ്‌ക്കെതിരെ കെ‌കെ‌ആറിന് മികച്ച റെക്കോർഡ് ആണുള്ളത്, ഇവിടെ നടന്ന പത്തിൽ 6 മത്സരങ്ങളും ടീം വിജയിച്ചു. ആകെ നടന്ന 31 പോരാട്ടങ്ങൾ കണക്കിലെടുത്താൽ  കെകെആർ 17 വിജയവുമായി മുന്നിലാണ്. 14 കളികൾ ആർസിബിയും വിജയിച്ചു.

ഫാസ്‌റ്റ് ബൗളർമാർക്കും സ്‌പിന്നർമാർക്കും ഒരുപോലെ തുണയാവുന്നതാണ് ഈഡൻ ഗാർഡൻസ്. എന്നാൽ മൈതാനത്തിന്റെ വലുപ്പം ബൗണ്ടറികളുടെ അളവുകളെയും സ്വാധീനിച്ചേക്കും. വൈകിയാൽ മഞ്ഞ് വീഴ്‌ചയ്ക്ക് സാധ്യത ഉള്ളതിനാൽ തുടക്കത്തിൽ സ്വിങ് ലഭിക്കാൻ സാധ്യതയുണ്ട്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് അനുകൂലമാണ് വേദിയിലെ ഇതുവരെയുള്ള ഫലങ്ങൾ.