കറന്‍സി നോട്ടെറിഞ്ഞ സംഭവം: ഡികെ ശിവകുമാറിനെതിരെ കേസ്

മാണ്ഡ്യയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ ആളുകള്‍ക്ക് നേരെ കറന്‍സി നോട്ടുകള്‍ എറിഞ്ഞതിന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിനെതിരെ കേസ്. സംഭവത്തില്‍ ഡികെ ശിവകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി എത്തിയിരുന്നു. പിന്നാലെ കേസെടുക്കാന്‍ പ്രാദേശിക കോടതി നിര്‍ദ്ദേശം നല്‍കി. ഇതോടെ മാണ്ഡ്യ റൂറല്‍ സ്റ്റേഷനില്‍ കേസെടുക്കുകയായിരുന്നു. മാര്‍ച്ച് 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.

ബേവിനഹള്ളിക്ക് സമീപം നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ബസിനു മുകളില്‍ നിന്ന് ശിവകുമാര്‍ ആളുകള്‍ക്ക് നേരെ കറന്‍സി നോട്ടുകള്‍ എറിയുന്ന വീഡിയോ വൈറലായിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രജാധ്വനി യാത്ര നടത്തുകയായിരുന്നു ശിവകുമാര്‍. റാലിയില്‍ പങ്കെടുക്കുന്ന ആളുകള്‍ തലയില്‍ ചുമക്കുന്ന ഒരു ദൈവത്തിന്റെ വിഗ്രഹത്തിന് പണം നല്‍കുകയായിരുന്നു എന്ന ന്യായമാണ് സംഭവം വിവാദമായതോടെ ശിവകുമാര്‍ ഉയര്‍ത്തിയത്. താന്‍ ആളുകള്‍ക്ക് നേരെ കറന്‍സി നോട്ടുകള്‍ എറിയില്ലെന്നും അദ്ദേഹം സ്വയം ന്യായീകരിച്ചു. പാര്‍ട്ടി പ്രചാരണത്തിനിടെ സാംസ്‌കാരിക പരിപാടി അവതരിപ്പിച്ച കലാകാരന്മാര്‍ക്ക് മാത്രമാണ് ശിവകുമാര്‍ പണം നല്‍കുന്നതെന്ന് മാണ്ഡ്യയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പറഞ്ഞു.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു സംഭവം. തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ഡികെ ശിവകുമാര്‍ കനകപുര നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക. മെയ് 10 ന് ആണ് കര്‍ണാടക തിരഞ്ഞെടുപ്പ്. മെയ് 13 ന് ഫലം പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.