ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ ക്ലാസില്‍ തലകറങ്ങി വീഴുന്ന പെൺകുട്ടികള്‍; ഇറാനിലെ വിഷവാതകപ്രയോഗത്തിന് പിന്നിലാര്?

ഇറാൻ: 2022 നവംബർ മുതൽ ഇറാനിലെ ആയിരക്കണക്കിന് സ്‌കൂൾ വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന ദുരൂഹമായ ‘വിഷബാധ’യുടെ ഉറവിടം ഇനിയും കണ്ടെത്തിയിട്ടില്ല. സ്‌കൂളുകളിലെ വിഷവാതക ആക്രമണത്തെ തുടർന്ന് ഡസൻ കണക്കിന് കുട്ടികളാണ് നിലവിൽ രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പെൺകുട്ടികൾ പങ്കെടുത്തതോടെ, രാജ്യത്തെ പെണ്‍കുട്ടികളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള വിഷവാതക ആക്രമണമാണ് ഇതെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു തുടങ്ങി.

ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന് തെക്ക് ഭാഗത്തുള്ള ഖൂം നഗരത്തിലെ നൗര്‍ ടെക്‌നിക്കല്‍ സ്‌കൂളിലാണ് ആദ്യമായി പെൺകുട്ടികൾ ബോധംകെട്ട് വീണുതുടങ്ങിയത്. പിന്നീട് ആ ക്ലാസിലെ ഭൂരിഭാഗം കുട്ടികളും സമാനമായ രീതിയിൽ വീണു. ചിലര്‍ക്ക് തലകറങ്ങുന്നത് പോലെ തോന്നി. ശ്വാസതടസ്സവും ഛര്‍ദ്ദിയും ഉണ്ടായി, ഒപ്പം ശരീരം തളരുന്നത് പോലെയുള്ള അനുഭവം. നൗര്‍ സ്‌കൂളിലെ 18 പെണ്‍കുട്ടികള്‍ ആണ് ആദ്യം ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നാലെ രാജ്യത്തെ മറ്റ് നഗരങ്ങളിലെ പല സ്‌കൂളുകളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. വിഷബാധയ്ക്ക് ഇരയാകുന്നത് കൂടുതലും പെൺകുട്ടികൾ ആയിരുന്നു.

ഇതുവരെ ആളപായമൊന്നും ഉണ്ടായിട്ടില്ലെങ്കിലും, പെൺകുട്ടികൾക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ഓക്കാനം, തലകറക്കം, ക്ഷീണം, ചില സന്ദർഭങ്ങളിൽ കൈകാലുകൾക്ക് ബലക്കുറവ് എന്നിവ അനുഭവപ്പെട്ടിട്ടുണ്ട്.

നവംബർ 30 ന് കോമിലെ നൂർ ടെക്‌നിക്കൽ കോളേജിലെ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് ആദ്യത്തെ വിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം, ചുറ്റുമുള്ള പ്രവിശ്യകളിലെ പെൺകുട്ടികൾ കൂടി സമാനമായ രീതിയിൽ തലകറങ്ങി വീണ് തുടങ്ങി. അടുത്തിടെ, ബോറുജെർഡിലെ നാല് വ്യത്യസ്ത സ്‌കൂളുകളിൽ കഴിഞ്ഞ ആഴ്‌ചയ്‌ക്കുള്ളിൽ 200 ഓളം സ്‌കൂൾ വിദ്യാർത്ഥിനികൾ വിഷം കഴിച്ചതായി ആരോപിക്കപ്പെടുന്നു. ടെഹ്‌റാനടുത്തുള്ള പാർഡിസിലെ ഖയ്യാം ഗേൾസ് സ്‌കൂളിൽ ഈ ആഴ്ച ആദ്യം 37 വിദ്യാർത്ഥികൾക്ക് അസുഖം ബാധിച്ചു.

അസുഖം വരുന്നതിന് മുമ്പ് ടാംഗറിൻ, ചീഞ്ഞ മത്സ്യം അല്ലെങ്കിൽ ശക്തമായ പെർഫ്യൂം എന്നിവയുടെ ഗന്ധം തങ്ങൾക്ക് അനുഭവപ്പെട്ടതായി സ്കൂൾ വിദ്യാർത്ഥിനികൾ പറഞ്ഞു. ഇവരിൽ ഭൂരിഭാഗം ആളുകളെയും ആശുപത്രിയിൽ എത്തിച്ച് ഉടൻ വിട്ടയച്ചെങ്കിലും പലർക്കും ദിവസങ്ങളോളം നിരീക്ഷണത്തിൽ കഴിയേണ്ടി വന്നു. 21 പ്രവിശ്യകളിലായി 830 കുട്ടികള്‍ക്ക് ഇതുവരെ വിഷബാധയേറ്റെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. 1200 പെണ്‍കുട്ടികള്‍ വിഷവാതക പ്രയോഗത്തിനിരയായെന്നാണ് ഒരു പാര്‍ലമെന്റംഗം വെളിപ്പെടുത്തിയത്. പക്ഷേ, എന്തുകൊണ്ട് പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ഇത്തരമൊരു ആക്രമണം നടക്കുന്നുവെന്നതാണ് ഉയരുന്ന ചോദ്യം.

കൃത്യമായി തല മറയ്ക്കാത്തതിന് സദാചാര പോലീസിന്റെ ആക്രമണത്തിൽ ഇറാനിൽ മഹസ അമിനി എന്ന യുവതി കൊല്ലപ്പെട്ടിരുന്നു. പിന്നാലെ,
ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടികളെ ലക്ഷ്യംവെച്ചുള്ള വിഷവാതകപ്രയോഗം. ഇതിനെ രണ്ടിനേയും കൂട്ടിവായിക്കുകയാണ് മനുഷ്യാവകാശപ്രവര്‍ത്തകർ. ഡെപ്യൂട്ടി ആരോഗ്യമന്ത്രി യൂനസ് പനാഹിയാണ് ഇതിനെ സാധൂകരിക്കുന്ന പ്രസ്താവന നടത്തിയത്. വിഷബാധ ബോധപൂർവം നടത്തിയതാണെന്ന് സ്ഥിരീകരണമുണ്ടായി.

അതേസമയം, വിഷബാധയെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാനം ഒരു കമ്മിറ്റി രൂപീകരിച്ചു. വിഷബാധ കേസുകളിൽ തുടർനടപടികൾ സ്വീകരിക്കാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി മാർച്ച് ഒന്നിന് ആഭ്യന്തര മന്ത്രാലയത്തിന് ഉത്തരവിട്ടു. ഇറാനിയൻ പൗരന്മാർ, തങ്ങളുടെ പെൺകുഞ്ഞുങ്ങളെ ലക്ഷ്യമിട്ടതിന് സർക്കാരിനെതിരെ വിരൽ ചൂണ്ടുന്നു. വിഷബാധയേറ്റ് ആഴ്ചകളായി പെൺമക്കൾക്ക് അസുഖമുണ്ടെന്ന് ചില മാതാപിതാക്കൾ അവകാശപ്പെട്ടിരുന്നു.