ഒരു സ്മാർട്ട് ഫോണിന് രണ്ട് ബിയർ സൗജന്യം: വേറിട്ട ഓഫർ പ്രഖ്യാപിച്ച കടയുടമയെ അറസ്റ്റ് ചെയ്ത് പോലീസ്

കോട്ട്വാലി: ഒരു സ്മാർട്ട് ഫോണിന് രണ്ട് ബിയർ സൗജന്യമായി നൽകുമെന്ന് വേറിട്ട ഓഫർ പ്രഖ്യാപിച്ച കടയുടമയെ അറസ്റ്റ് ചെയ്ത് പോലീസ്. ഉത്തർപ്രദേശിലാണ് സംഭവം. സ്മാർട്ട് ഫോൺ വിൽപന കൂട്ടാൻ വേണ്ടിയാണ് കടയുടമ ഇത്തരത്തിലൊരു ഓഫർ പ്രഖ്യാപിച്ചത്. പൊതുജനത്തിന് ശല്യമുണ്ടാക്കിയതിനും അനാവശ്യമായി ആൾക്കൂട്ടമുണ്ടാക്കിയതിനുമാണ് കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

രാജേഷ് മൗര്യ എന്നയാളാണ് അറസ്റ്റിലായത്. കോട്ട്വാലിയിലെ ചൗരി റോഡിലുള്ള മൊബൈൽ ഷോപ്പിന്റെ ഉടമയാണ് ഇയാൾ. പോസ്റ്ററുകളിലൂടെയും കുറിപ്പുകളിലൂടെയുമാണ് ഇയാൾ ഓഫറിനെ കുറിച്ച് പ്രഖ്യാപിച്ചത്. മാർച്ച് മൂന്ന് മുതൽ ഏഴ് വരെ ആയിരുന്നു ഓഫർ പ്രഖ്യാപനം. വിവരം അറിഞ്ഞതോടെ ജനങ്ങൾ കൂട്ടമായി ഷോപ്പിലേക്ക് എത്തി. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിലും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. തുടർന്നാണ് പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.

സ്മാർട്ട് ഫോൺ വാങ്ങാനെത്തിയവരെ പൊലീസ് ഓടിക്കുകയും കടപൂട്ടി സീൽ വെയ്ക്കുകയും ചെയ്തു.