ചായക്കടയിൽ നിന്ന് രണ്ടരപ്പവന്‍റെ മാല മോഷ്ടിച്ചു: പ്രതി അറസ്റ്റിൽ

ചാരുംമൂട്: നൂറനാട് പടനിലത്തുള്ള ചായക്കടയിൽനിന്ന് രണ്ടരപ്പവന്‍റെ മാല മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. കുട്ടനാട് കൈനകരി തെക്ക് നെടുമുടി പൊങ്ങം മുറിയിൽ കൊച്ചുപറമ്പിൽ ശിവദാസനെയാണ് (56) അറസ്റ്റ് ചെയ്തത്. നൂറനാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബർ 29-ന് രാവിലെ ആറരയോടെയാണ് കേസിനാസ്പദമായ സംഭവം. നൂറനാട് കിടങ്ങയം കോട്ടാതെക്കതിൽ വീട്ടിൽ തുളസീധരന്‍റെ ഉടമസ്ഥതയിൽ പടനിലത്ത് നടത്തുന്ന ചായക്കടയിൽ നിന്നാണ് മാല മോഷണം പോയത്. രാവിലെ ആറ് മണിയോടെ രണ്ടുപേർ തുളസീധരന്റെ കടയിൽ ചായ കുടിക്കാനായി എത്തിയിരുന്നു.

കഴുത്തിൽ കിടന്ന സ്വർണമാല ചായ തയ്യാറാക്കുന്നതിനിടെ തുളസീധരൻ ഊരി സമീപത്തെ കട്ടിലിന്റെ തലയണയുടെ അടിയിലേക്കുവെച്ചു. ചായ കുടിക്കാനായി വന്നതിൽ ഒരാൾ ഇത് ശ്രദ്ധിക്കുകയും മൊബൈൽ ചാർജ് ചെയ്യണമെന്നുപറഞ്ഞ് കട്ടിലിന്റെ അടുത്തെത്തി മാല മോഷ്ടിക്കുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ മറ്റും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ശിവദാസനാണ് പ്രതിയെന്ന് കണ്ടെത്തി. ഉത്സവപ്പറമ്പുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആലപ്പുഴ വളവനാട് പുത്തൻകാവിൽ ദേവീക്ഷേത്രത്തിലെ ഉത്സവപ്പറമ്പിൽനിന്നാണ് ശിവദാസനെ പൊലീസ് അറസ്റ്റ് ചെയ്തത്.